ലോകം കടുത്ത എണ്ണക്ഷാമത്തിലേക്ക്; കരുതൽ ശേഖരം തുറന്നുവിടാൻ ജി7 രാജ്യങ്ങളുടെ നീക്കം

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആഗോള എണ്ണവിപണിയെ തകിടം മറിച്ചതോടെ, തങ്ങളുടെ അടിയന്തര എണ്ണശേഖരം വിപണിയിലിറക്കാൻ ജി7 രാജ്യങ്ങൾ ആലോചിക്കുന്നു. തിങ്കളാഴ്ച നടന്ന ജി7 ധനമന്ത്രിമാരുടെ അടിയന്തര വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നത്. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുമായി (IEA) സഹകരിച്ച് 300 മുതൽ 400 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തിക്കാനാണ് പദ്ധതി.

ഇറാന്റെ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് കുതിച്ച സാഹചര്യത്തിലാണ് ഈ നീക്കം.ഹോർമുസ് കടലിടുക്ക് അടച്ചതും ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ എണ്ണ ശുദ്ധീകരണ ശാലകൾ തകർന്നതും ആഗോള വിതരണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള മൂന്ന് ജി7 രാജ്യങ്ങൾ ഇതിനോടകം തന്നെ കരുതൽ ശേഖരം ഉപയോഗിക്കുന്നതിന് പിന്തുണ അറിയിച്ചു.

എണ്ണവില വർദ്ധിക്കുന്നത് ലോകമെമ്പാടും പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിപണിയിലെ പരിഭ്രാന്തി കുറയ്ക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് ജി7 രാജ്യങ്ങളുടെ പ്രതീക്ഷ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എണ്ണവിലയിലെ ഈ വർദ്ധനവ് ലോകസമാധാനത്തിന് വേണ്ടി നൽകേണ്ട ചെറിയൊരു വില മാത്രമാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നതോടെ എണ്ണവില കുത്തനെ താഴുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ പക്കൽ ആവശ്യത്തിന് എണ്ണശേഖരം ഉണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ട്രംപ് ജനങ്ങൾക്ക് ഉറപ്പ് നൽകി.

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ജി7 രാജ്യങ്ങൾ ഇത്തരമൊരു കൂട്ടായ നീക്കത്തിന് തയ്യാറെടുക്കുന്നത്. 1974-ലെ എണ്ണപ്രതിസന്ധിക്ക് ശേഷം രാജ്യാന്തര തലത്തിൽ രൂപീകരിച്ച സംവിധാനമാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലും എണ്ണവില വർദ്ധനവ് വലിയ ആഘാതമുണ്ടാക്കി. ഏഷ്യൻ രാജ്യങ്ങളിലെ ഓഹരി വിപണികളും ഈ ആശങ്കയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.എണ്ണക്കമ്പനികൾ പലതും 'ഫോഴ്‌സ് മെഷർ' പ്രഖ്യാപിച്ചതോടെ കരാറുകൾ പ്രകാരം ഇന്ധനം നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദനം കുറഞ്ഞതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ സാഹചര്യത്തിൽ കരുതൽ ശേഖരം തുറന്നുവിടുന്നത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും യുദ്ധം നീണ്ടുപോയാൽ അത് മതിയാകില്ലെന്ന് നിരീക്ഷകർ കരുതുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനാണ് ജി7 മുൻഗണന നൽകുന്നത്.സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചെങ്കടൽ വഴി എണ്ണ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രായോഗികമായി വലിയ വെല്ലുവിളിയാണ്. വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുന്നതും ചരക്ക് നീക്കം മന്ദഗതിയിലാകുന്നതും സാധാരണക്കാരെ ബാധിച്ചു തുടങ്ങി. ജി7 രാജ്യങ്ങളുടെ ഈ തീരുമാനം വരും ദിവസങ്ങളിൽ എണ്ണവിലയിൽ ചെറിയ കുറവുണ്ടാക്കാൻ സഹായിച്ചേക്കും. എന്നിരുന്നാലും പശ്ചിമേഷ്യയിലെ ഓരോ സൈനിക നീക്കവും വിപണിയെ ബാധിക്കുന്നുണ്ട്.

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇത് തടയാൻ അമേരിക്കൻ നാവികസേനയുടെ സഹായം വിവിധ രാജ്യങ്ങൾ തേടിയിട്ടുണ്ട്. സമാധാന ചർച്ചകൾക്ക് വഴി തെളിയാത്ത സാഹചര്യത്തിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി7 രാജ്യങ്ങൾ ഒത്തുചേർന്നത്. വരും ആഴ്ചകളിൽ കൂടുതൽ എണ്ണ വിപണിയിലെത്തിക്കാൻ ഐഎംഎഫും നിർദ്ദേശിച്ചിട്ടുണ്ട്.

09-Mar-2026