കൊറോണയെ പ്രതിരോധിക്കുമെന്ന് തെളിവില്ലെന്ന് WHO

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്ഷയരോഗം ഉള്‍പ്പെടെയുള്ളവയുടെ പ്രതിരോധത്തിനായി നല്‍കുന്ന ബിസിജി വാക്സിൻ കൊവിഡ് 19 പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന വാദം തള്ളി ലോകാരോഗ്യസംഘടന. ജനങ്ങള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ബിസിജി വാക്സിൻ നല്‍കുന്ന രാജ്യങ്ങളില്‍ കൊവിഡ് 19 ബാധ കുറവാണെന്ന് വാദിക്കുന്ന പഠനങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ വാദത്തിന് തെളിവില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.

വേണ്ടത്ര തെളിവില്ല

ബിസിജി വാക്സിൻ നല്‍കിയ രാജ്യങ്ങളില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 ബാധയില്‍ വലിയ കുറവുണ്ടെന്നായിരുന്നു ചില പഠനങ്ങള്‍. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്സസിലെ ആൻഡേഴ്സൺ ക്യാൻസര്‍ സെന്‍റര്‍, ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷൻ ആന്‍റ് റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇതു സംബന്ധിച്ച് ചില ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടന്നു വരുന്നുണ്ട്. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ ഇവ കൊവിഡ് 19 പ്രതിരോധത്തിന് ഫലപ്രദമാണെന്ന് പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കാരണം മറ്റു പലതുമാകാം

പല രാജ്യങ്ങളിലും വൈറസ് വ്യാപനത്തിന്‍റെ തോത് വ്യത്യാസപ്പെടാൻ കാരണം മറ്റു പല ഘടകങ്ങളുമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ പ്രത്യേകതകള്‍, ആരോഗ്യനിലവാരം, കൊവിഡ് 19 ടെസ്റ്റിങിന്‍റെ ലഭ്യത, തുടങ്ങിയ ഘടകങ്ങള്‍ക്ക് പുറമെ പകര്‍ച്ചവ്യാധി ഏതു ഘട്ടത്തിലാണെന്നതും രോഗികളുടെ എണ്ണത്തെയും രോഗവ്യാപനത്തെയും സ്വാധീനിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

ബിസിജി വാക്സിന് പ്രതിരോധശേഷിയുണ്ട്, കൊവിഡിനെതിരെയല്ല

അതേസമയം, ക്ഷയരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പ്രതിരോധത്തിന് ബിസിജി വാക്സിൻ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ലോകവ്യാപകമായി ഉപയോഗിക്കുന്ന ബിസിജി വാക്സിന് 100 വർഷത്തിലധികം പഴക്കമുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ പഠനത്തില്‍ ബിസിജി വാക്സിന് രോഗപ്രതിരോധശേഷിയെ സ്വാധീനിക്കാൻ കഴിവുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് സംബന്ധിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡബ്ല്യൂഎച്ച്ഓ പറയുന്നത്.

15-Apr-2020

ന്യൂസ് മുന്‍ലക്കങ്ങളില്‍

More