തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രന്‍ സാമ്പത്തിക ഇടപാടുകാരനെ കണ്ടതില്‍ ദുരൂഹത

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴനല്‍കിയ കേസില്‍ അന്വേഷണം മുറുകുമ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ബിജെപിയുടെ സാമ്പത്തിക ഇടപാടുകാരനെ കണ്ടതില്‍ ദുരൂഹത. ബെള്ളൂര്‍ ബജെയിലെ സാമ്പത്തിക ഇടപാടുകാരന്റെ വീട്ടിലാണ് വ്യാഴാഴ്ച സുരേന്ദ്രനെത്തിയത്. ഇരുവരും ഏറെ സമയം രഹസ്യമായി സംസാരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ ഫണ്ട് കൈകാര്യം ചെയ്തത് ഇയാളായിരുന്നുവെന്ന് പറയുന്നു.

ന്യൂനപക്ഷ മോര്‍ച്ച നേതാവാണ്. ബെള്ളൂര്‍ പഞ്ചായത്തിലും മറ്റും തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ട് വിതരണം ചെയ്തതും ഈ നേതാവാണ്. ബുധനാഴ്ചയാണ് സുരേന്ദ്രന്‍ ജില്ലയിലെത്തിയത്. ജില്ലാ കമ്മിറ്റിയുടെ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണത്തില്‍ മാത്രമാണ് പങ്കെടുത്തത്. കെ സുന്ദരയുടെ മൊഴിപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാണ്. തെരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രന്‍ താമസിച്ചിരുന്ന താളിപ്പടുപ്പിലെ ഹോട്ടലിലും തെളിവെടുത്തിരുന്നു.

സുരേന്ദ്രന്‍ താമസിച്ചിരുന്ന മുറിയില്‍വച്ചാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന അപേക്ഷയില്‍ ഭീഷണിപ്പെടുത്തി സുന്ദരയുടെ ഒപ്പുവയ്പ്പിച്ചതെന്നാണ് മൊഴി. കോഴ നല്‍കിയതിനു പുറമെ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങളിലും തെളിവ് ശേഖരിക്കുന്നുണ്ട്.

25-Jun-2021