ഫണ്ട് തിരിമറിയുടെ പേരിൽ യുവമോർച്ചയും ബി.ജെ.പിയും തമ്മിലടി
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബത്തേരി കോഴ വിവാദത്തില്‍ ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടിയും കൂട്ട രാജിയും. യുവമോർച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു . ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുള്ള സാമ്പത്തിക ഇടപാട് ചോദ്യം ചെയ്തതിനാണ് പുറത്താക്കൽ.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡണ്ട് ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് നടപടി. ഇവർക്കെതിരെയുള്ള അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭ കമ്മറിറ്റി അംഗങ്ങള്‍ ഒന്നാകെ രാജിവെച്ചു.
ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച എല്ലാ സാമ്പത്തിക ഇടപാടും കൈകാര്യം ചെയ്തിരുന്നത് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയലായിരുന്നു. ഇതില്‍ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായി എന്ന ആരോപണമാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിന് പിന്നാലെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ദീപു പുത്തൻ പുരയിൽ, മണ്ഡലം പ്രസിഡണ്ട് ലിലിൽ കുമാർ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കുയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നഗരസഭ കമ്മറിറ്റി അംഗങ്ങള്‍ ഒന്നാകെ രാജിവെച്ചു.
അഴിമതിക്കെതിരായ പോരാട്ടം തുടരമെന്നാണ് രാജിവെച്ചവരുടെയും പുറത്താക്കിയവരുടെയും പ്രതികരണം. തെരഞ്ഞെടുപ്പ് വേളയില്‍ അമിത്ഷാ പങ്കെടുത്ത പരിപാടിയില്‍ യുവമോര്‍ച്ചാ നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ക്ഷണമുണ്ടായിരുന്നില്ല എന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറയുമ്പോള്‍ നേതൃത്വം പറയുന്നത് ക്ഷണിച്ചിട്ടും ഇവര്‍ പങ്കെടുത്തില്ല എന്നാണ്. കോഴപ്പണം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടും വലിയ തരത്തിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് പ്രവര്‍ത്തകരുടെ പുറത്താക്കലും രാജിയുമുണ്ടായിരിക്കുന്നത്.