ക്വട്ടേഷൻ സംഘവുമായി ബന്ധമുളളവരെ പാർട്ടി അംഗീകരിക്കില്ല: എ. വിജയരാഘവൻ
അഡ്മിൻ
സ്വർണക്കടത്ത് സംഘങ്ങളുമായി പാർട്ടി അംഗങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരെ പാർട്ടി അംഗീകരിക്കില്ല. ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം അംഗങ്ങളുള്ള പാർട്ടിയാണ്. ഒരു കോടിയിൽ പരം വർഗ ബഹുജന സംഘടനാ പ്രവർത്തകരും ഉണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സി.പി.ഐ.എം അംഗീകരിക്കുന്നില്ല. പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനം ആര് നടത്തിയാലും അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. വ്യക്തിപരമായി പറ്റുന്ന പിഴവുകൾ സംരക്ഷിക്കുന്ന നിലപാടല്ല സി.പി.ഐ.എമ്മിന്റേത്. അതേ നിലപാട് തന്നെയാണ് സ്വർണക്കടത്തിലും സ്വീകരിക്കുക.
സ്ത്രീപക്ഷ കേരളമെന്ന സി.പി.ഐ.എം കാമ്പയിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഏറ്റെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിൽ സി.പി.ഐ.എം മാർഗ നിർദേശം നൽകിയിട്ടുണ്ട്. അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകമാണ്.' - അദ്ദേഹം പറഞ്ഞു