സി.പി.ഐ.എം ഒരു തെറ്റിന്റെയും കൂടെ നിൽക്കില്ല: മുഖ്യമന്ത്രി
അഡ്മിൻ
സി.പി.ഐ.എം ഒരു തെറ്റിന്റെയും കൂടെ നിൽക്കില്ലെന്നും പാർട്ടിക്കുവേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവർ പോലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ തെറ്റിനനുസരിച്ച് നടപടിയെടുക്കുന്ന പാർട്ടിയാണ് സി.പി.ഐ.എം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ക്രിമിനൽ പ്രവർത്തനങ്ങളെ സർക്കാർ സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരിപ്പൂർ സ്വർണക്കടത്തുകേസിൽ മുൻ സി.പി.ഐ.എം പ്രവർത്തകർ ഉൾപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ ഇടപെടും. പാർട്ടിക്കുള്ളിൽനിന്നു തെറ്റ് ചെയ്താൽ അംഗീകരിക്കില്ല. ഫേസ്ബുക്ക് പോസ്റ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടിക്കു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർക്കും രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായപ്രകടനങ്ങളും അവർ നടത്തുന്നുണ്ടാവും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക.
ഉള്ള അധികാരം ഉപയോഗിച്ച് ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സമീപനമാണ് സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.