മുസ്ലിം ലീഗ് സെക്രട്ടറി കെ. എം ഷാജിയെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലീഗ് സെക്രട്ടറി കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്. ഹാജരാവാന്‍ ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു

പണത്തിന്‍റെ സോഴ്സായി ഷാജി സമർപ്പിച്ച കൗണ്ടർഫോയിലുകളിൽ ചിലത് വ്യാജമാണോയെന്ന സംശയവും വിജിലൻസിനുണ്ട്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്.

മിനിറ്റ്സ് തെളിവായി നല്‍കുകയും ചെയ്തു. പണം പിരിച്ച രസീതിന്‍റെ കൌണ്ടര്‍ ഫോയിലുകളും നല്‍കി. പക്ഷേ ഇത് പണം പിരിച്ച ശേഷം വ്യാജമായി ഉണ്ടാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു.

കോവിഡ് സാഹചര്യത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചു. വീണ്ടും അന്വേഷണം പുനരാരംഭിക്കുകയാണ്. കെഎം ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ പിടിച്ചെടുത്തിരുന്നു.കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂർ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്.

പണത്തിനൊപ്പം വിദേശ കറൻസികളും 50 പവൻ സ്വർണവും 72 രേഖകളും പിടിച്ചെടുത്തിരുന്നു. വിദേശ കറന്‍സിയും സ്വര്‍ണവും വിജിലന്‍സ് പിന്നീട് തിരികെ നല്‍കി. വിദേശ കറന്‍സി കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്നാണ് ഷാജി പറഞ്ഞത്.

01-Jul-2021