ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിസി) രൂപീകരിച്ച് നൂറ് വർഷങ്ങൾ തികയുന്ന വേളയിൽ ചൈനീസ് സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കൊവിഡിന് മുന്നിൽ ലോകം മുഴുവൻ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായിട്ടുകൂടി അടിപതറാതെ നിന്ന് നേരിട്ട് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്‍റെ രീതി മാതൃകാപരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സാമ്പത്തിക രംഗത്തും സാങ്കേതിക രംഗത്തും നേട്ടങ്ങൾ കൊയ്തും മെച്ചപ്പെട്ട ജീവിത പശ്ചാത്തലമുള്ള സമൂഹമായും ചൈന വളരുമ്പോൾ അത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി പിന്തുടർന്ന സോഷ്യലിസ്റ്റ് വികസന പാതയുടെ ശരിമയാണ് കാണിക്കുന്നതെന്നും വിജയരാഘവൻ പറയുന്നു.
ലോകത്താകമാനം തൊഴിലാളി വർഗ്ഗം നടത്തുന്ന ചെറുതും വലുതുമായ സമരങ്ങൾക്കും സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങൾക്കും ചൈനയുടെ സാന്നിദ്ധ്യം നൽകുന്ന ഊർജ്ജം വളരെ വലുതാണെന്നും വിജയരാഘവൻ പറഞ്ഞു.
സാമ്പത്തിക രംഗത്ത് പലവിധ പരീക്ഷണങ്ങൾ നടത്തുമ്പോഴും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ലോക വീക്ഷണത്തിൽ നിന്നോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന സംഘടനാ തത്വങ്ങളിൽ നിന്നോ കടുകിട മാറുന്നില്ല എന്നത് തന്നെയാണ് ചൈനയുടെ വിജയ രഹസ്യമെന്നും സി.പി.എം നേതാവ് സി.പി.സിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.