കിറ്റെക്സിലെ നിയമലംഘനങ്ങൾ; നാല് പ്രതിപക്ഷ എം.എൽ.എമാർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
അഡ്മിൻ
കിറ്റെക്സിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എം.എൽ.എമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് പുറത്ത്. എറണാകുളം ജില്ലയിലെ നാല് എംഎൽഎമാരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കമ്പനിയിലെ നിയമലംഘനങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂൺ രണ്ടിനാണ് തൃക്കാക്കര എംഎൽഎ പി. ടി തോമസ്, എറണാകുളം എംഎൽഎ ടി. ജെ വിനോദ്, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എൽ.എ മാത്യൂ കുഴൽനാടൻ എന്നിവർ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. ആറു നിയമലംഘനങ്ങളാണ് എം.എൽ.എമാർ കത്തിൽ ചൂണ്ടിക്കാണിച്ചത്.
ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്പനി നൽകിയ പ്രൊപ്പോസലിന്റെ മേലാണ് വ്യവസ്ഥകളോടെ കിറ്റെക്സ് കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയത്. നാളിതുവരെയും അത് പ്രവർത്തനസജ്ജമാക്കാത്തതിനാൽ വ്യവസ്ഥ ലംഘിച്ച് മലിനീകരണം നടത്തുന്ന ഈ കമ്പനി അവർ തന്നെ ഉറപ്പ് നൽകിയതും ആവശ്യമായതും മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതുമായ ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നത് വരെ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടതാണെന്ന് കത്തിൽ പറഞ്ഞു. പ്രതിദിന മലിനജല ഉൽപ്പാദനം കുറയ്ക്കണമെന്ന നിർദ്ദേശം കമ്പനി പാലിക്കുന്നില്ല. ജല ഉപഭോഗം, മലിനജല ഉൽപ്പാദനം ഇവ കൃത്യമായി അറിയുവാനുള്ള വാട്ടർ മീറ്റർ സ്ഥാപിച്ചില്ല. ശുദ്ധീകരണ പ്ലാന്റ് ഏപ്പോഴും പ്രവർത്തിക്കുന്നു എന്നറിയാൻ TOD ടൈപ്പിലുള്ള എനർജി മീറ്റർ സ്ഥാപിച്ചില്ല.
കമ്പനിയിലെ ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം 24 മണിക്കൂറും പൊതുജനങ്ങൾക്ക് അറിയുവാനുള്ള സംവിധാനം സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങൾ കത്തിൽ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരന്തരമായ ഇടപെടൽ ഉണ്ടായിട്ടുപോലും കടമ്പ്രയാർ കർമ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് വേഗത പോരാ. മറ്റ് 20 നദീ പുനരുജ്ജീവന കർമ്മ പദ്ധതിയോടൊപ്പം ഒരു കർമ്മ പദ്ധതി എന്ന പരിഗണന മാത്രമേ മലിനീകരണ നിയന്ത്രണ ബോർഡ് കടമ്പ്രയാറിനും നൽകുന്നുള്ളൂ. കടമ്പ്രയാർ പുനരുജ്ജീവന പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് ഒരു വിദഗ്ദ ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.