കേരളത്തിന് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നും മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വാക്‌സിനുമായി ബന്ധപ്പെട്ട് ജൂലായ് 11നു തന്നെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു.

ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്‌ വൈകിയാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രോഗം ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് വൈകിച്ചത് കൊണ്ട് ആരോഗ്യമേഖലയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയില്‍ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാണ് കേരളം ശ്രമിച്ചത്. അതില്‍ വിജയിക്കുകയും ചെയ്‌തു. അതിന്‍റെ ഭാഗമായാണ് കേരളത്തില്‍ ഇപ്പോഴും മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം കൂടുതല്‍ ഉള്ളതെന്ന വസ്‌തുത യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

ടെസ്റ്റിംഗ് ആവശ്യമായ തോതില്‍ നടത്തിയും നിരീക്ഷണവും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിന് സാധിച്ചു. അതിനാലാണ് മരണ നിരക്ക് മറ്റ് പ്രദേശങ്ങളില്‍ ഉയര്‍ന്നിട്ടും 0.48 ശതമാനത്തില്‍ ഇപ്പോഴും പിടിച്ച്‌ നിര്‍ത്താന്‍ കേരളത്തിന് സാധിക്കുന്നത്.

16-Jul-2021