പുതുതായി 30 കോടിയോളം രൂപയുടെ സംവിധാനങ്ങളാണ് നിപ്മറില്‍ തുടങ്ങിയത്
അഡ്മിൻ
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങള്‍ വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അഡ്വാന്‍സ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ഇന്‍സ്ട്രുമെന്റഡ് ഗേറ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, വീല്‍ ട്രാന്‍സ് പ്രൊജക്റ്റ്, പോട്ടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയാണ് നിപ്മറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നൂതന സംവിധാനങ്ങള്‍.
അനുയാത്ര പദ്ധതി ആരംഭിച്ചതിനു ശേഷം 30 കോടിയോളം രൂപയുടെ സംവിധാനങ്ങളാണ് നിപ്മറില്‍ തുടങ്ങിയത്. 64 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വെര്ച്വര്ല് റിയാലിറ്റി അധിഷ്ഠിതമായ മോട്ടോര്‍ റീഹാബിലിറ്റേഷന്‍ സിസ്റ്റം, 1.03 കോടിയുടെ ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, 72 ലക്ഷം രൂപയുടെ ഇന്‍സ്ട്രുമെന്റഡ് ഗെയ്റ്റ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ്, 24.02 ലക്ഷം രൂപയുടെ വീല്‍ ട്രാന്‍സ് പ്രൊജക്ട്, 17.4 ലക്ഷം രൂപയുടെ പോട്ടറി ആന്‍ഡ് സിറാമിക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടര്‍ എസ്. ജലജ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, മുന്‍ എംഎല്‍എ കെ.യു. അരുണന്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. ജോജോ, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പി.എച്ച്. അസ്ഗര്‍ ഷാ, ആളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക് എന്നിവര്‍ ആശംസകളര്‍പ്പിക്കും. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സ്വാഗതവും നിപ്മര്‍ ജോയ്ന്റ് ഡയരക്റ്റര് സി.ചന്ദ്രബാബു നന്ദിയും പറയും.