മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

ജില്ലയിൽ കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. നിലമ്പൂര്‍നാടുകാണി, നിലമ്പൂര്‍ കക്കാടംപൊയില്‍ പാതകളില്‍ രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് മണി വരെ ഗതാഗതവും നിരോധിച്ചു.

പ്രദേശങ്ങളിലെ എല്ലാവിധ ഖനന പ്രവര്‍ത്തങ്ങളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.അതേസമയം, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കിയിലും രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല.

സംസ്ഥാനത്തെ മലയോരമേഖലകളില്‍ കനത്ത മഴയുടെയും മണ്ണിടിച്ചില്‍ ഭീഷണിയുടെയും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

13-Oct-2021