രാജ്യത്തെ പതിമൂന്ന് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ
അഡ്മിൻ
പതിമൂന്ന് വിമാനത്തവാളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ വിമാനത്താവളങ്ങളുമായി ചേർത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക. വരാണസി, അമൃത്സർ, ഭൂവനേശ്വർ, റായ്പുർ, ഇൻഡോർ, ട്രിച്ചി എന്നീ വലിയ വിമാനത്താവളങ്ങളോടൊപ്പമാവും ചെറിയ വിമാനത്താവളങ്ങളെ ഉൾപ്പെടുത്തുക.
ഇതിന്റെ നടപടികൾ ഈ സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ ഭാവിയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പ്രവർത്തിക്കുക. ഇത്തരത്തിൽ നാല് വർഷത്തിനുള്ളിൽ 25 ഓളം വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ 2019-ൽ അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു. ലേലനടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് എയർപോർട്ടുകൾ കൈമാറുക.