ബിനീഷിന് ജാമ്യം ലഭിച്ച്‌ തിരികെയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍.

ബിനീഷ് കോടിയേരി ജാമ്യം ലഭിച്ച്‌ നാട്ടില്‍ തിരികെയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍.ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്.ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല.കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ആലോചിച്ച്‌ തീരുമാനിക്കുമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇ.ഡി ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാനായി പൂമാലയും പൂച്ചെണ്ടുമെല്ലാമായി സുഹൃത്തുക്കളുടെ വലിയ നിര തന്നെയുണ്ടായിരുന്നു വിമാനത്താവളത്തില്‍.'കോടതിയോട് നന്ദി പറയുന്നു.

വൈകിയാണെങ്കിലും നീതി ലഭിച്ചു. എല്ലാ കാലത്തും സത്യം മറച്ചുവെക്കാനില്ല, ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം'. ബിനീഷ് കോടിയേരി പറഞ്ഞു.ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് ജയില്‍മോചനം.

31-Oct-2021