കൊച്ചിയിലെ റോഡ് ഉപരോധം; 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാം പ്രതി. വി.ജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എം പി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി.

വി.പി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെയും പ്രതി ചേര്‍ത്തു. ദേശീയപാത ഉപരോധിച്ചതിനും നടന്‍ ജോജു ജോര്‍ജിന്റെ വാഹനം അടിച്ച് തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ്. വാഹനത്തിന്റെ ചില്ലു തകര്‍ത്തതടക്കം ജോജുവിന്റെ പരാതിയില്‍ ഇന്നു തന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു.

സംഘര്‍ഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചില്‍ തുടങ്ങി. സംഘര്‍ഷ ദൃശ്യങ്ങള്‍ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും.

02-Nov-2021