കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇതുവരെ 112 കോടി രൂപയുടെ വായ്പ നൽകി.
1954 സംരംഭങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. അടുത്ത അഞ്ചു സാമ്പത്തിക വർഷക്കാലം ഓരോ വർഷവും 500 സംരംഭങ്ങൾക്ക് വായ്പ നൽകി അഞ്ചു വർഷംകൊണ്ട് 2500 സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കെ.എഫ്.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈയിലാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെന്ന വായ്പാ പദ്ധതി കെ.എഫ്.സി ആവിഷ്‌കരിച്ചത്. ഏഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ സംരംഭങ്ങൾക്ക് വായ്പ ലഭിക്കുന്ന വിധത്തിൽ ആവിഷ്‌ക്കരിച്ച പദ്ധതി പിന്നീട് ഒരു കോടി രൂപ വരെ വായ്പ അഞ്ചു ശതമാനം പലിശയ്ക്ക് നൽകുന്ന തരത്തിലേക്ക് പരിഷ്‌ക്കരിക്കുകയായിരുന്നു.
സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റുകൾ, കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത 10 വർഷത്തിൽ കുറയാത്ത സ്റ്റാർട്ട് അപ്പുകൾ, പ്രവാസികളുടെ സംരംഭങ്ങൾ, കൃഷി, കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയ മേഖലകളിലുള്ള സംരംഭകർക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കും.
ആവശ്യമായ രേഖകൾ സഹിതം www.kfc.org യിൽ ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കെ.എഫ്.സിയുടെ ബ്രാഞ്ച് ഹെഡ് ചെയർപേഴ്‌സണും വ്യവസായ ബാങ്കിങ് വിദഗ്ധരും കെ.എഫ്.സിയുടെ നോഡൽ ഓഫിസറും അടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുക.