അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോർജ്
അഡ്മിൻ
അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്. തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിലെ ഇടക്കോട് വാർഡിൽ ഏഴാം നമ്പർ അങ്കണവാടിയാണ് രാത്രിയിൽ കയ്യേറി അവരുടെ കൊടിയുടെ നിറത്തിലുള്ള പെയിന്റ് അടിച്ചത്.
ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തിലുംപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ എത്തിച്ചേരുന്ന സ്ഥലമാണ് അങ്കണവാടി. സമൂഹത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകി.
14-ന് രാത്രിയിലായിരുന്നു സംഭവം.അങ്കണവാടിക്ക് നേരത്തേയുണ്ടായിരുന്ന നിറം മാറി കാവി നിറം കണ്ടതോടെയാണ് നാട്ടുകാർ പഞ്ചായത്തധികൃതർക്കു പരാതി നൽകിയത്. ബി.ജെ.പി. പ്രവർത്തകയായ പഞ്ചായത്തംഗത്തിന്റെ അറിവോടെ രാത്രി അങ്കണവാടിക്ക് കാവി നിറം നൽകുകയായിരുന്നു
അങ്കണവാടിക്ക് കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്‌തെന്നും കെട്ടിടത്തിനു പുതിയ നിറം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക പറഞ്ഞു.