വർഗീയത പ്രചരിപ്പിക്കാൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
സംസ്ഥാനത്തിന്റെ ഇടത് ആഭിമുഖ്യം തകർക്കാൻ സംഘടിത ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. വർഗീയത പ്രചരിപ്പിക്കാൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നതായും വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും നീക്കണം. അതിനുവേണ്ടിയുള്ള നീക്കങ്ങളിൽ ഇടതുപക്ഷം മുന്നിൽ നിന്ന് പ്രവർത്തിക്കും. കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശക്തിപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.
പാർട്ടിയുടെ സംഘടനാ ബലവും അംഗത്വവും വർദ്ധിച്ചു. രാഷ്ട്രീയ സംഘടനാ വിദ്യാഭ്യാസം എല്ലാ അംഗങ്ങൾക്കും നൽകണം. സ്ത്രീകൾ കൂടുതലായി പാർട്ടിയിലേക്ക് വരുന്നുണ്ട്. അംഗത്വത്തിലും നേതൃത്വത്തിലും വനിതകളുടെ പ്രാതിനിധ്യം വർദ്ധിച്ചു. സിപിഐഎമ്മിൻ്റെ ബഹുജന സ്വാധീനം വർദ്ധിപ്പിക്കണം. ഭൂരിപക്ഷത്തിൻ്റെ പാർട്ടിയായി സിപിഎമ്മിനെ മാറ്റണമെന്ന് പ്രവർത്തന റിപ്പോർട്ട് നിർദ്ദേശിക്കുന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.