സംപ്രേഷണ വിലക്ക്; മീഡിയ വണ്‍ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചു
അഡ്മിൻ
സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചു. വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംപ്രേഷണ വിലക്ക് റദ്ദ് ചെയ്യണമെന്നാവശ്യപ്പട്ടുള്ള മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെയാണ്തള്ളിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ ഹര്‍ജി തളളിയത്. കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു.
കഴിഞ്ഞ ജനുവരി 31നാണ് ചാനലിന് സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. ഈ നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്.
ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു മീഡിയാ വണ്‍ ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.