സിപിഎം സംസ്ഥാന സമിതിയില്‍ പതിമൂന്ന് വനിതകള്‍; മൂന്ന് പുതുമുഖങ്ങള്‍

മൂന്ന് പുതുമുഖങ്ങളടക്കം പതിമൂന്ന് വനിതകള്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഇടം നേടി. കെ.എസ്.സലീഖ, കെ.കെ ലതിക, ചിന്ത ജെറോം എന്നിവരാണ് പുതിയതായി സമിതിയില്‍ ഇടംപിടിച്ചിരിക്കുന്നത്. പി.കെ.ശ്രീമതി, എം.സി ജോസഫൈന്‍, കെ.കെശൈലജ, സതീദേവി, പി.കെ.സൈനബ, കെ.പി മേരി, സി.എസ്.സുജാത, ജെ. മേഴ്സിക്കുട്ടിയമ്മ, സൂസന്‍ കോടി ടി.എന്‍.സീമ എന്നിവര്‍ സമിതിയില്‍ തുടരും.

ഇതിൽ പി.കെ.ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. പിന്നാലെ പുത്തന്‍ തലമുറമാറ്റവുമായി സംസ്ഥാന സമിതി. കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയായി തുടരും.

എം സ്വരാജും മുഹമ്മദ് റിയാസും സജി ചെറിയാനും വിഎന്‍ വാസവനും ആനാവൂര്‍ നാഗപ്പനും പികെ ബിജുവും പുത്തലത്ത് ദിനേശനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. 89 പേരുള്ള സമിതിയിലേക്ക് പി ശശി, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായിരിക്കും.

രാജു ഏബ്രഹാം, കെ അനില്‍ കുമാര്‍, പനോളി വിത്സണ്‍, വിപി സാനു എന്നിവരും സംസ്ഥാന സമിതിയിലുണ്ട് . സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. 75 വയസ് കഴിഞ്ഞ 14പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.88 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഒരാള്‍ കൂടി ചേര്‍ക്കപ്പെട്ട് 89 ആകും.

04-Mar-2022