കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല: കെകെ ശൈലജ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കെകെ ശൈലജ. അദ്ദേഹം പറഞ്ഞ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ഇത്തരത്തിൽ ആരോപണങ്ങൾ ഉയർത്തുന്നത് ശരിയല്ലെന്നും മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിത അംഗവുമായ കെകെ ശൈലജ പ്രതികരിച്ചു.

'കോടിയേരിയെ അറിയാത്തവര്‍ ആരും ഈ നാട്ടിലില്ല. അങ്ങനെയൊരു സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന് അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല.

കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം', ശൈലജ ടീച്ചര്‍ പറഞ്ഞു. അമ്പത് ശതമാനം സ്ത്രീകള്‍ സംസ്ഥാന സമിതിയില്‍ എത്തിയാല്‍ കമ്മിറ്റി തകരുമെന്നാണ് അദ്ദേഹം പറഞ്ഞത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ഒരു അര്‍ത്ഥത്തില്‍ അദ്ദേഹം പറയാനേ ഇടയില്ലെന്ന് ശൈലജ ടീച്ചര്‍ ആവര്‍ത്തിച്ചു. അങ്ങനെ പറയുകയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

06-Mar-2022