ഇനി താൻ രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് എ.കെ ആന്റണി

താൻ ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനേയും നിലപാട് അറിയിച്ചതായി എ.കെ ആന്റണി പറഞ്ഞു. 'തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു'- എ.കെ ആന്റണി പറഞ്ഞു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കെപിസിസി ആലോചന തുടങ്ങി.

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയായിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരും കാലാവധി പൂര്‍ത്തിയാക്കി. കേരളം 3 , അസം2, ഹിമാചല്‍ പ്രദേശ് 1, നാഗാലാന്റ് 1, ത്രിപുര1, പഞ്ചാബ് 5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകള്‍. ആകെ 13 സീറ്റുകളിലാണ് ഒഴിവ് വരുന്നത്. 21ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാം, 24 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തെരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂര്‍ത്തിയാക്കും.

07-Mar-2022