സംസ്ഥാനത്തെ 6 ജില്ലകളിലെ താപനില ഇന്ന് 40 ഡിഗ്രി സെൽഷ്യസ് കടക്കും

കേരളത്തിൽ 6 ജില്ലകളിലെ താപനില, ഇന്ന് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരിൽ ഇന്നലെ രേഖപ്പെടുത്തി - 38.7 ഡിഗ്രി സെൽഷ്യസ്.

കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, ജില്ലകളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുള്ളതെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് താപനില ഇന്ന് ഉയർന്നേക്കാം. 33 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ് ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ശരാശരി ചൂട്. ഇവിടങ്ങളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നു. വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവും വേനൽമഴ കുറഞ്ഞതും ചൂടു വർധിക്കാൻ കാരണമായെന്നാണു വിലയിരുത്തൽ.

പാലക്കാട് പട്ടാമ്പി, തൃശൂർ വെള്ളാനിക്കര, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിൽ ഇന്നലെ, താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്.
പകൽ 11 മുതൽ 3 മണി വരെയുളള സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സൂര്യാതപത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നൽകി. തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുമെന്നും അതോറിറ്റി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ പുനലൂരിൽ ഇന്നലെ, ഗ്രേസിങ് ബ്ലോക്ക് വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഡി.ദിനേശനു സൂര്യാതപമേറ്റു. ഇരുകൈകളിലും കഴുത്തിന്റെ വശത്തും കാലിലുമാണു പൊള്ളൽ.

 

14-Mar-2022