സിൽവർ ലൈൻ പദ്ധതിയിൽ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സംവാദം

സിൽവർ ലൈൻ പദ്ധതിയിൽ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സംവാദം. പിസി വിഷ്ണുനാഥ് അടിയന്തര പ്രമേയാനുമതി തേടി നൽകിയ നോട്ടീസിൽ ചർച്ചയാവാം എന്ന് രാവിലെ മുഖ്യമന്ത്രി അറിയിച്ചതോടെയാണ് വിഷയത്തിൽ സഭയിൽ തുറന്ന സംവാദത്തിന് വഴിയൊരുങ്ങിയത്.

വിവിധ കക്ഷിനേതാക്കളുടെ പ്രസംഗത്തിനൊടുവിൽ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും സംസാരിച്ചു. ഡിപിആർ രേഖകളുടെ അടിസ്ഥാനത്തിൽ കെ റെയിൽ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലായി മാറുമെന്ന് വിഡി സതീശൻ വാദിച്ചെങ്കിലും അതു തെറ്റാണെന്നും സിൽവർ ലൈനിന് വശങ്ങളിൽ മതിലുകളുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയുടെ മറുപടി :

അടിയന്തരപ്രമേയ ചർച്ച കൊണ്ട് ഇത്രയും ഗുണം ചെയ്യുമെന്ന് കരുതിയില്ല. പദ്ധതിക്കെതിരെ ഒന്നും കാര്യമായി പറയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. പൗരപ്രമുഖരുമായി നടത്തിയ ചർച്ച ഒരു പതിവ് നടപടിക്രമമാണ്. 2016ൽ പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുൻപും ഇത് പോലെ യോഗം വിളിച്ചിരുന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തും വിവിധ സമയങ്ങളിൽ ഇങ്ങനെയുള്ള യോഗം നടന്നു. ഇതൊക്കെ ഈ സംവിധനത്തിൻ്റെ വേദിയാണ്. പദ്ധതി വേഗം പ്രാവർത്തികമാക്കാൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നു. ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ധാരണപത്രം ഒപ്പിട്ടത് 2016 ജനുവരിയിലാണ്. അതിന് ശേഷം ഒരുഘട്ടത്തിലും പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല.

സിൽവർ ലൈൻ സർവ്വേയുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ ഭാഗത്ത് നിന്ന് അതിക്രമങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ സമരക്കാർ വലിയ നാശ നഷ്ട മുണ്ടാക്കി. യുഡിഎഫിന് എല്ലാ പ്രവർത്തകരെയും ഒരുമിച്ച് നിർത്താൻ കഴിയുന്നില്ല. നിർദിഷ്ട സിൽവർ ലൈൻ പാത 137 കിലോമീറ്റർ തുണുകളിലുടേയോ തുരങ്കങ്ങളിലുടെയോ കടന്ന് പോകും. ബാക്കി സ്ഥലങ്ങളിൽ 500 മീറ്റർ ഇടപെട്ട് പാലങ്ങളോ അടിപ്പാതകളോ നിർമ്മിക്കും. സിൽവർ ലൈൻ കേരളത്തെ രണ്ടായി മുറിക്കുമെന്ന വാദം തന്നെ തെറ്റാണ്. അഞ്ച് മീറ്ററിൽ താഴെയുള്ള മതിലുകളാണ് സ്ഥാപിക്കുന്നത്. ഇരുവശങ്ങളിലും വലിയ മതിലുകൾ സ്ഥാപിക്കുമെന്ന പ്രചാരണവും തെറ്റാണ്. ഇക്കാര്യത്തിൽ താൻ പറയുന്നതാണ് ശരിയായ കാര്യം.

സിൽവർ ലൈൻ പദ്ധതിക്കായി എടുക്കുന്ന വായ്പയുടെ തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ട്. 40 വർഷം കൊണ്ട് സമ്പദ്ഘടന മുന്നോട്ട് പോകും. ഇത് മനസിലാക്കാതെയാണ് പ്രതിപക്ഷം വിമർശനം ഉയർത്തുന്നത്. വിദേശനാണ്യ നിരക്കിൽ 2 മുതൽ 1.5 % വരെയാണ് വായ്പയുടെ പലിശ. വാഹനങ്ങൾ പെരുകുന്നതിൻ്റെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണം തുടങ്ങിയാൽ കെ റെയിലിനേക്കാൾ കൂടുതൽ പാറയും മണലും വേണം. അതീവ ലോലപ്രദേശങ്ങളിലുടെ കെ റെയിൽ കടന്ന് പോകുന്നില്ല. ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയ ലോല പ്രദേശത്തുകൂടിയും പോകുന്നില്ല.പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന കടലുണ്ടിയിലും നിലവിലെ പാതക്ക് സമാന്തരമായാണ് പാത പോകുക.

നമ്മുടെ സംസ്ഥാനത്താകെ മതിലുകളുയരുന്നില്ല. പദ്ധതിയുടെ ആകെ ചെലവ് 64000 കോടി രൂപയാണ്. 9930 കെട്ടിടങ്ങളെയാണ് ബാധിക്കുന്നത്. സ്ഥലമേറ്റെടുപ്പിന് ഒരു ഹെക്ടറിന് 9 കോടിയാണ് നഷ്ട്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. കല്ല് പിഴുന്നത് വസ്തുത മറച്ച് വച്ചാണ്. പദ്ധതിയെ അനുകൂലിക്കാനുള്ള മനസ്സ് പ്രതിപക്ഷത്തിന് വേണം. പൊതുവായ ആവശ്യത്തിനൊപ്പം പ്രതിപക്ഷം നിൽക്കുന്നില്ല. ഗെയിൽ പൈപ്പ് ബോംബെന്ന് പറഞ്ഞു. കിഫ് ബി വന്നപ്പോൾ എവിടെ നിന്ന് പണം എന്ന് ചോദിച്ചു. എതിർപ്പ് കൊണ്ട് വികസനപദ്ധതികൾ നടപ്പാക്കാതിരിക്കില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പരിശോധിക്കും എന്നാൽ പൂർണ്ണമായും എതിർത്താൽ അത് അംഗീകരിക്കാൻ കഴിയില്ല. ഇത് ഭാവി തലമുറയ്ക്ക് വേണ്ടിയാണ് അതിനാൽ തന്നെ പദ്ധതി നടപ്പിലാക്കിയേ തീരൂ.

14-Mar-2022