തിരുവല്ലം കസ്റ്റഡി മരണക്കേസ് മുഖ്യമന്ത്രി സിബിഐക്ക് വിട്ടു

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച കേസ് സിബിഐ അന്വേഷിക്കും. മുഖ്യമന്ത്രിയാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമെടുത്തത്. മരിച്ച സുരേഷിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സഹോദരന്‍ സുഭാഷ് ആരോപിച്ചിരുന്നു. സുരേഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. സുരേഷിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും സുഭാഷ് ആരോപിച്ചു.

എന്നാല്‍ കസ്റ്റഡിയിലിരിക്കെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സുരേഷിനൊപ്പം അറസ്റ്റിലായവര്‍ മൊഴി നല്‍കി. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാല് പ്രതികള്‍ മൊഴി നല്‍കിയത്. ഇത് തെറ്റാണെന്നും മര്‍ദ്ദനമേറ്റതായി പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നെന്നും സുഭാഷ് പറയുന്നു.

നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുരേഷ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡി മരണമല്ലെന്ന് ക്രൈംബ്രാഞ്ചും നിലപാടെടുത്തു. എന്നാല്‍ സുരേഷിന്റെ ശരീരത്തിലെ ചതവുകള്‍ ഹൃദ്രോഗത്തിന് ആക്കം കൂട്ടാന്‍ കാരണമായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഈ ചതവുകളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഡോക്ടര്‍മാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

 

15-Mar-2022