ജെബി മേത്തര്‍ സീറ്റ് പണം കൊടുത്ത് വാങ്ങിയതെന്ന് ആര്‍എസ്‍പി

കോൺഗ്രസിലെ രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്ന് യു.ഡി.എഫ് ഘടക കക്ഷിയായ ആർ.എസ്.പി നേതാവ് എ.എ അസീസ്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഉയർന്ന എതിർ ശബ്ദങ്ങൾ അടങ്ങുന്നതിന് മുമ്പാണ് പ്രതിഷേധം യു.ഡി.എഫിലേക്കും ബാധിച്ചിരിക്കുന്നത്. ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അസീസിന്‍റെ ആരോപണം.

ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി മുന്‍ സെക്രട്ടറി ജയ് സണ്‍ ജോസഫ് എന്നിവരടക്കമുള്ള പ്രമുഖരെ തള്ളിയാണ് ജെബി സീറ്റുറപ്പിച്ചത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയായിരുന്നു തീരുമാനം. എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. കെസി വേണുഗോപാലും ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്‍റില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുന്‍ കെപിസിസി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ ജെബി 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ്.

അതേസമയം, അസീസിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നതായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അസീസിനെതിരെ കർശന നടപടി വേണം. യു.ഡി.എഫിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കുറേകാലമായി അസീസ് ശ്രമിക്കുകയാണ്. ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കണം. എൻ.കെ പ്രേമചന്ദ്രൻ അസീസിനെ ഉപദേശിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു.

20-Mar-2022