കേരളം തുലഞ്ഞുപോട്ടെ എന്നാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഭാവം: എ.എ. റഹീം
അഡ്മിൻ
കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരുടെ ദൽഹിയലെ പ്രതിഷേധത്തിന് പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ അഖിലന്ത്യാ പ്രസിഡന്റ് എ.എ. റഹീം. 'കേരളം തുലഞ്ഞു പോട്ടെ' എന്നാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഭാവമെന്നും എ.എ. റഹീം കുറ്റപ്പെടുത്തി. നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാനുള്ള ബാധ്യത കേരളത്തിൽ നിന്നുള്ള എല്ലാ എം.പിമാർക്കുമുണ്ട്. കോൺഗ്രസ് പ്രതിനിധികൾ അത് നിർവഹിക്കുന്നില്ല എന്ന് മാത്രമല്ല, ദൽഹിയിലും കേരളത്തിനെതിരായ സമരത്തിലാണവരെന്നും റഹീം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവർത്തിക്കാൻ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ്. കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബി.ജെ.പിക്കും കഴിയുന്നില്ല. സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ ദൽഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും റഹീം പറഞ്ഞു 'കെ. സുധാകരൻ ദൽഹിക്ക് പോകുന്നത് തന്നെ കോൺഗ്രസ് ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും, പാർലമെന്റിൽ കേരളത്തിനെതിരെ സംസാരിക്കാനുമാണ്. ഇത് ആദ്യത്തേത് അല്ല. ദേശീയ പാതാ വികസനം, കീഴാറ്റൂർ ബൈപ്പാസ് തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ കോൺഗ്രസ് ബി.ജെ.പി ഐക്യം ദൽഹിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഗെയ്ൽ പദ്ധതി മുടക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു. കേരള വികസനത്തിനായി താൻ ഇക്കാലയളവിൽ നടത്തിയ ഇടപെടലുകളോ,പ്രവർത്തനനങ്ങളോ വിശദീകരിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരന് കഴിയുമോ? കേരളത്തിന്റെ വികസനത്തിനും ആവശ്യങ്ങൾക്കുമായി എപ്പോഴെങ്കിലും പാർലമെന്ററിൽ ഏതെങ്കിലും യു.ഡി.എഫ് എം.പിമാർ മിണ്ടിയിട്ടുണ്ടോ? ജനം ഇതെല്ലാം കാണുന്നുണ്ട്. കോൺഗ്രസ് ബി.ജെ.പി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം,' എ. റഹീം കുട്ടിച്ചേർത്തു.