51 പൊതുമരാമത്ത് റോഡുകള്‍ നാടിന് സമർപ്പിച്ചു മുഖ്യമന്ത്രി

നാടിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകൾ നാടിനു സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

മറ്റ് നാടുകൾ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. സംസ്ഥാനം പിന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയുമോ? വികസനമാണ് നാടിൻ്റെ പൊതുവായ താൽപ്പര്യം. മഹാഭൂരിപക്ഷം ജനങ്ങൾ കെ റെയിൽ അനുകൂലിക്കുന്നു. പദ്ധതിയോട് അനുകൂലമായാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

225.2 കോടി രൂപ ചെലവിൽ ബി.എം.ആന്‍റ്.ബി.സി നിലവാരത്തിൽ നിർമ്മിച്ച ഈ റോഡുകള്‍ സംസ്ഥാനത്തെ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് നാടിനെ വ്യവസായ സൗഹൃദമാക്കാനും ഇവിടേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമാണ് ശ്രമിക്കുന്നത്. അതിൻ്റെ ഭാഗമായാണ് 15,000 കിലോമീറ്റര്‍ റോഡുകള്‍ കൂടി ബി.എം.ആന്‍റ്.ബി.സി നിലവാരത്തിലേക്കു ഉയർത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം ഇതിനോടകം 1,410 കിലോമീറ്റര്‍ റോഡ് ബി.എം.ആന്‍റ്.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 2,546 കിലോമീറ്റര്‍ റോഡുകളിൽ ഇപ്പോള്‍ ഈ പ്രവൃത്തി പുരോഗമിക്കുകയാണ്.

അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൃത്യമായ ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിൽ കഴിഞ്ഞ നാളുകളിൽ നാം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് കേരളത്തിന്‍റെ വളര്‍ച്ച സാധ്യമാക്കാൻ ഈ പദ്ധതികൾ സഹായകമാകും.

31-Mar-2022