പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചത് മണ്ഡലം സെക്രട്ടറി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് പോപ്പുലര്‍ഫ്രണ്ട് മണ്ഡലം സെക്രട്ടറിയായ സുധീറാണെന്നും പിതാവിന്റെ അറിവോടെയാണ് ഇത് പഠിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 26-ാം പ്രതിയാണ് സുധീര്‍. ഇയാള്‍ എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ്.

27-ാം പ്രതിയും മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവുമായ അസക്കറിന്റെ സുഹൃത്തുമാണ് സുധീര്‍. ഇയാള്‍ അസ്‌കറിന്റെ പള്ളുരുത്തിയിലെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. അസ്‌കറും കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.

റാലിക്കിടെയില്‍ അസ്‌ക്കറും മുദ്രാവാക്യം ഏറ്റുവിളിച്ചിരുന്നു. ഇതിന് മുമ്പും മതസ്പര്‍ധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും കുട്ടിയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

30-May-2022