പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി

പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അഭിഭാഷകന്‍. ജഡ്ജിമാര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ റോയ് ആണ് അപേക്ഷ നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ട് നോതാവിന്റെ പരമാര്‍ശം അപകീര്‍ത്തികരമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ എസ് പി ഓഫീസ് മാര്‍ച്ചിനിടെയാണ് ഇയാള്‍ ഹൈക്കോടതി ജഡ്ജിയെ അധിഷേപിച്ച് സംസാരിച്ചത്. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്നായിരുന്നു യഹിയ തങ്ങളുടെ പ്രസ്താവന.

കൂടാതെ മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയ ജഡ്ജി പി.എസ്. ശ്രീധരന്‍ പിള്ളയുടെ ജൂനിയറായിരുന്നു എന്നും അധിക്ഷേപിച്ചിരുന്നു. നിലവിൽ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് യഹിയ. ജൂണ്‍ പതിമൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ യഹിയ തങ്ങളെ തൃശ്ശൂര്‍ കുന്നംകുളത്ത് വെച്ച് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയര്‍മാനായിരുന്നു യഹിയ തങ്ങള്‍.

31-May-2022