തൃക്കാക്കരയിൽ വോട്ടെടുപ്പ് തുടങ്ങി; ആദ്യമണിക്കൂറിൽ 11.04 ശതമാനം പോളിങ്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ 11.04 ശതമാനം പോളിങ് രേഖപ്പെടുത്തി. 9.24 ശതമാനം പുരുഷൻമാരും 7.23 ശതമാനം സ്‌ത്രീകളുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

ഇടതുമുന്നണിക്ക് അനുകൂലമാകും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്‌മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനം ഉയരുമെന്നും ജോ ജോസഫ് പറഞ്ഞു. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും പടമുകൾ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് വീട്ടിലെത്തി ശേഷം അടുത്തുള്ള പോളിങ് ബൂത്തിലേക്ക് എത്തി വോട്ടുചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശരാശരി പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് തൃക്കാക്കര. 2011ല്‍ മണ്ഡലം രൂപീകൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിങ്.

2016ല്‍ അത് 73 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ പോളിങ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചിച്ചുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

31-May-2022