പോപ്പുലർ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇ ഡി
അഡ്മിൻ
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ (പിഎഫ്ഐ) കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി). പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. റിഹാബ് ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
33 അക്കൗണ്ടുകളിൽ നിന്നായി 68,62,081 ലക്ഷം രൂപയും കണ്ടുകെട്ടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സംസ്ഥാന നേതാവ് എം കെ അഷ്റഫ് അടക്കം പ്രതിയായ കേസിലാണ് ഇഡിയുടെ നടപടി. കേസിൽ എം കെ അഷ്റഫിനെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
2009 മുതൽ 60 കോടി രൂപ അനധികൃതമായി പിഎഫ്ഐയുടെ അക്കൗണ്ടുകളിൽ എത്തിയെന്ന കേസിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടാണ് 33 അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരിക്കുന്നത്. ഇതിൽ 23 ബാങ്ക് അക്കൗണ്ടുകളുമായി പിഎഫ്ഐക്ക് നേരിട്ട് ബന്ധമുണ്ട്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. 59 ലക്ഷത്തോളം രൂപ പിഎഫ്ഐയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്നും പത്ത് ലക്ഷം രൂപ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടുകളിൽ നിന്നുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ എം കെ അഷ്റഫ് എന്ന തമർ അഷ്റഫ് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കൈവെട്ട് കേസിൽ പ്രതിയുമാണ്.