കോൺഗ്രസിന് ഉത്തരാഖണ്ഡില്‍ നേടിയത് 3,147 വോട്ടുകള്‍ മാത്രം
അഡ്മിൻ
കേരളത്തിലെ തൃക്കാക്കരയ്‌ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും ഒഡിഷയിലും കോണ്‍ഗ്രസിന് കനത്ത പരാജയം. ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ചംപാവത്തില്‍ കൈലാഷ് ചന്ദ്ര ഗെട്ടോരിയ രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇവിടെ 57,268 വോട്ടുകള്‍ നേടി ധാമി 54,121 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 3,147 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.
അതേസമയം, 409 വോട്ടുകളാണ് ഇവിടെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേടിയത്. ഒഡിഷയിലെ ബ്രജ്‌രാജ് നഗറില്‍ ബിജു ജനതാദള്‍ സീറ്റ് നിലനിര്‍ത്തി. കിഷോര്‍ മൊഹന്തിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് ഭാര്യ അളക മൊഹന്തിയേയായിരുന്നു ബിജെഡി ഇവിടെ മത്സരിപ്പിച്ചത്. 65,999 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അളക മൊഹന്തി ഇവിടെ ജയിച്ചത്. ബിജെഡി സ്ഥാനാര്‍ത്ഥി ഇവിടെ പോള്‍ ചെയ്യപ്പെട്ടതില്‍ 61% വോട്ടും നേടി.
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോര്‍ ചന്ദ്ര പട്ടേല്‍ ആകെ നേടിയത് 27,791 വോട്ടുകളാണ്. 93,790 വോട്ടുകള്‍ അളക മൊഹന്തി നേടിയപ്പോഴാണ് ഇത്. നാലാം സ്ഥാനത്തുള്ള സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് ഇവിടെ 3096 വോട്ടുകളേ നേടാന്‍ കഴിഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖടിമയില്‍ നിന്നും പുഷ്‌കര്‍ സിംഗ് ധാമി കോണ്‍ഗ്രസ് നേതാവിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ധാമിയെ തന്നെ സംസ്ഥാന മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ബിജെപി നേതൃത്വം തീരുമാനിച്ചതോടെ ഉപതെരഞ്ഞെടുപ്പ് വഴി സഭയിലെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇവിടെ ജയിച്ച് എംഎല്‍എയായ കൈലാഷ് ചന്ദ്ര ഗെട്ടോരിയെ രാജിവെപ്പിക്കുകയായിരുന്നു.