വി മുരളീധരനെ വിമർശിച്ച യുവമോർച്ചാ നേതാവിനെ പുറത്താക്കി ബിജെപി

ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരൻ കേരള ബിജെപിയുടെ ശാപമെന്ന് ട്വീറ്റ് ചെയ്‌ത യുവമോർച്ചാ നേതാവിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി . വിമർശനം ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രസീദ് ദാസ് തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു.

‘കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരൻ. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരൻ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നൽകില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാർട്ടി പ്രവർത്തകർ വി മുരളീധരനെ വിമാനത്താവളത്തിൽ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും,’ – എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്.

എന്നാൽ ഇത് ചർച്ചയായതോടെ പാര്‍ട്ടിയുടെ അച്ചടക്ക നടപടികളെ മാനിച്ച് പോസ്റ്റ് ഒഴിവാക്കുന്നതായി യുവമോര്‍ച്ചാ നേതാവ് ട്വീറ്റ് ചെയ്തു. പ്രസീദ് ദാസിനെതിരെ നടപടിയെടുക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. കെ കെ അനീഷ് കുമാര്‍ പ്രതികരിച്ചു.

 

04-Jun-2022