നിങ്ങള്‍ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോള്‍ പോലും അയാള്‍ തളര്‍ന്നിട്ടില്ല: പിവി അൻവർ
അഡ്മിൻ
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് പി വി അന്‍വര്‍ എംഎല്‍എ. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എഴുതി.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. തുടര്‍ഭരണം എന്ന ചരിത്രനേട്ടവുമായി ആ മനുഷ്യന്‍ നടന്ന് കയറിയത് ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. ഓഖി,നിപ്പ,രണ്ട് പ്രളയങ്ങള്‍ എന്നിങ്ങനെ നമ്മുടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ട വേളകളിലൊക്കെ അയാള്‍ ജനങ്ങള്‍ ഏല്‍പ്പിച്ച ക്യാപ്റ്റന്‍സിക്ക് ഒപ്പം തന്നെ ഉയര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചു.
പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ട തൊണ്ണൂറ്റി ഒന്‍പത് ശതമാനം കാര്യങ്ങളും നടപ്പിലാക്കി കാണിച്ച് കൊടുത്ത ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരിക്കലും കാണാനാകാത്ത പുരോഗതിയുമായാണ് രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
കിഫ്ബി,ഗെയില്‍,കൊച്ചി-ഇടമണ്‍ പവര്‍ ലൈന്‍,ദേശീയ പാതാ വികസനം എന്നിങ്ങനെ ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പലരും കണക്കാക്കിയ നിരവധി പദ്ധതികള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലായി.ഈ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍,തങ്ങള്‍ക്ക് ഒരിക്കലും ഭരണസംവിധാനങ്ങളുടെ ഏഴയലത്ത് എത്തി നോക്കാനാവില്ലെന്ന കൃത്യമായ ബോധ്യം യുഡിഎഫിനും ബിജെപിക്കുമുണ്ട്.ഈ ജനകീയത തകര്‍ക്കണമെങ്കില്‍,പിണറായി വിജയന്റെ ഗ്രാഫ് ഇടിയണം.അതിനായി അവര്‍ കുറച്ച് മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്. അഞ്ച് പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച് കൊണ്ട് ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങള്‍ ജനങ്ങള്‍ പുശ്ചിച്ച് തള്ളും.
പിണറായി വിജയന്‍ ഇതിലും വലിയ വേട്ടകള്‍ അതിജീവിച്ച് തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. അശനിപാതം പോലെ നിങ്ങള്‍ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോള്‍ പോലും അയാള്‍ തളര്‍ന്നിട്ടില്ല..പിന്നെയല്ലേ ഈ ചാറ്റല്‍മഴ.. നമ്മുടെ മുഖ്യമന്ത്രിക്കൊപ്പം.