മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ അധമ രാഷ്ട്രീയം കൊണ്ടു കഴിയില്ല: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
സ്വര്‍ണക്കടത്തു കേസിലെ )സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനും തുടര്‍ പ്രതിഷേധങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സ്വര്‍ണക്കടത്തു കേസ് പ്രതികളെ ഉപയോഗിച്ച് അനാവശ്യ ആക്ഷേപം പരത്തുകയാണ്. അതിന്റെ മറവില്‍ സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൂട്ടാന്‍ കരുനീക്കുകയും ചെയ്യുന്നുവെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. വിമോചനസമരകാലത്ത് ഇ എം എസിനെതിരെ ആയിരുന്നെങ്കില്‍ ഇന്ന് പിണറായിക്കെതിരെ ആഭാസകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അരാജകസമരം നടത്തുകയുമാണ്.
അഴിമതിരഹിതമായ ഭരണത്തിന് നേതൃത്വം നല്‍കുന്ന, ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുള്ള ഭരണാധികാരിയായ പിണറായി വിജയനെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ അധമ രാഷ്ട്രീയം കൊണ്ടു കഴിയില്ലെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എല്‍ഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവര്‍ത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണ്. ഫലത്തെ അതിശയോക്തിയായി അവതരിപ്പിക്കുകയാണ് പല കേന്ദ്രങ്ങളും. എന്നിട്ട് അതിന്റെ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ അധാര്‍മിക മാര്‍ഗങ്ങള്‍ പ്രതിപക്ഷത്തെ ചില കക്ഷികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് ഭരണത്തിനോ സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള നവകേരള വികസന കാഴ്ചപ്പാടിനെയോ നിരാകരിക്കുന്നതല്ല ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ഭരണാധികാരി മാത്രമല്ല, സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും പാര്‍ടിയുടെ ദേശീയ നേതാവും കേരളഘടകത്തെ നയിക്കുന്നവരില്‍ പ്രമുഖനുമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് കൂട്ടായ നേതൃത്വത്തിന് സമയം ചെലവഴിച്ചത് കമ്യൂണിസ്റ്റ് പ്രവര്‍ത്തനശൈലി തന്നെയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.