സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുകയാണ്: മുഖ്യമന്ത്രി

രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുകയാണ്. രാജ്യത്ത് നടപ്പാക്കുന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ടയാണ്. പൗരത്വ നിയമത്തിലൂടെ ആര്‍എസ്എസ് ഭരണഘടനയെ പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതവിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ കാണുന്നതാണ് മതനിരപേക്ഷത എന്ന് പറഞ്ഞ മുഖ്യമന്ത്രി, വര്‍ഗീയതയുടെ അടയാളങ്ങള്‍ സ്വയം എടുത്തണിയാന്‍ ചിലര്‍ക്ക് മടിയില്ല എന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍, രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ പല കാരണങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുന്നു. ഇത്തരം അക്രമങ്ങൾക്ക് പിന്തുണ നല്‍കുകയാണ് ഭരണാധികാരികൾ. വിരട്ടാന്‍ നോക്കിയാൽ അതിലൊന്നും ഭയക്കില്ല. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മറ്റ് ചിലര്‍ ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാമെന്ന് വിശ്വസിക്കുകയാണ്, എന്നാൽ ഇത് ഭൂരിപക്ഷ വർഗീയതയ്ക്ക് സഹായകമാകും. വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയവാദികള്‍ക്ക് എന്തും വിളിച്ചു പറയാമെന്ന നിലയാണ് പ്രവാചകനിന്ദയിലേക്ക് എത്തിച്ചത്, എന്നാൽ ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

11-Jun-2022