മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്, കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ചാൽ കേരളം ശക്തിയായി പ്രതികരിക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കൾ കോൺഗ്രസിൽ തന്നെയുണ്ട്. അവർക്കെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്രിയാത്മകമായി എന്തെങ്കിലും കാര്യം ഇതുവരെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച ജയരാജൻ, എൽഡിഎഫ് സർക്കാരിന് ജനകീയത വർധിക്കുന്നതിന്റെ വെപ്രാളമാണ് അവർ കാണിക്കുന്നതെന്നും പറഞ്ഞു. നിലവാരമില്ലാത്ത രാഷ്‌ട്രീയ യുദ്ധത്തിന് കോൺഗ്രസും ആർഎസ്‌എസും മുതിരരുത്. തൃക്കാക്കരയിൽ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ട്വന്റി20, ആർഎസ്‌എസ് വോട്ട് കച്ചവടത്തിലൂടെ ജയിച്ചതിന്റെ അഹങ്കാരംമൂത്ത് മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താൻ ഇറങ്ങിത്തിരിക്കുന്ന വൃത്തികെട്ട കളി കോൺഗ്രസിന് ഭൂഷണമല്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
സ്വർണക്കടത്ത് കേസ് പ്രതികളെ വൻപ്രതിഫലംനൽകി സ്വന്തം സ്ഥാപനത്തിൽ കുടിയിരുത്തിയ സംഘപരിവാറാണ് പ്രതിഷേധവുമായി ഇറങ്ങുന്നത്. നാടിനെ വർഗീയമായി ഭിന്നിപ്പിക്കുക എന്ന ആർഎസ്‌എസ് അജണ്ട കേന്ദ്രസർക്കാർ നടപ്പാക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ ശക്തികൾ അണിനിരക്കണം. ജനപക്ഷ നിലപാടുകളിലൂടെ, വാഗ്‌ദാനങ്ങൾ നിറവേറ്റിയാണ് എൽഡിഎഫ് സർക്കാർ മുന്നേറുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.