എച്ച്ആർഡിഎസിന്റെ അട്ടപ്പാടിയിലെ പ്രവർത്തനം സർക്കാരിന്റെ അനുമതിയില്ലാതെ
അഡ്മിൻ
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ് എന്ന എൻജിഒ അട്ടപ്പാടിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ പട്ടികവർഗ വകുപ്പിന്റെ അനുമതിയില്ലാതെ. പ്രൊജക്ട് ഓഫീസറാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.
ആദിവാസി മേഖലയിൽ എച്ച്ആർഡിഎസ് പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെയോ ജില്ലാ മജിസ്ട്രേറ്റിന്റെയോ അനുമതിയില്ലാതെ ആണെന്നാണ് ഗോത്ര കമ്മീഷനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ആദിവാസി ഭൂമി 33 വർഷത്തേക്ക് പാട്ടത്തിനെടുത്ത് ഔഷധ കൃഷി നടത്താൻ എച്ച്ആർഡിഎസ് ശ്രമിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്ന് നിർത്തലാക്കേണ്ടിവന്നു.
വട്ടലക്കി ഊരിനോട് ചേർന്ന് 45 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു എന്ന വ്യാജേന ഭൂമി കയ്യേറാൻ ശ്രമിച്ചതിന് കേസ് നിലവിലുണ്ട്. ആദിവാസികളുടെ നേതൃത്വത്തിലാണ് ശ്രമം തടഞ്ഞത്. ആദിവാസികൾക്ക് വീട് വെച്ചു നൽകുന്നതിനും എച്ച്ആർഡിഎസ് പട്ടിക വർഗ വകുപ്പിൽ നിന്നും അനുമതി വാങ്ങിയിട്ടില്ല.
ഷോളയൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ചു നൽകിയ 112 വീടുകളിൽ 60 വീടുകളിൽ മാത്രമാണ് ഇപ്പോൾ താമസമുള്ളത്. പ്രീ ഫാബ് മെറ്റീരിയൽ ഉപയോഗിച്ച് 350 ചതുരശ്ര അടിയുള്ള വീടുകളാണ് നിർമ്മിച്ചു നൽകിയത്. എന്നാൽ വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളിൽ ഈ വീടുകൾ സുരക്ഷിതമല്ല. എച്ച്ആർഡിഎസ് നിർമ്മിച്ചു നൽകിയ വീടുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.