രാഷ്ട്രപതി തെരഞ്ഞെടുപ്പ് : യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷനിരയില്‍ നിന്ന് സമവായത്തലൂടെ സ്ഥാനാര്‍ത്ഥിയാവുന്നത്. തീരുമാനം ഐകകണ്‌ഠ്യേനയായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.

സംയുക്ത-പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുടെ പേരു നിര്‍ദ്ദേശിച്ചത് എന്‍സി പി നേതാവ് ശരദ് പവാറാണ്. നേരത്തെ, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള എന്നിവരെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത-പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചെങ്കിലും ഇവര്‍ വിസമ്മതം അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റാരുടേയും പേര് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നില്ലെന്നും അറിയുന്നു. യശ്വന്ത് സിന്‍ഹ തൃണമൂലില്‍ നിന്ന് രാജിവച്ചാല്‍ പിന്തുണയ്ക്കുമെന്ന് ചില കക്ഷികള്‍ അറിയിച്ചതിനാല്‍ പാര്‍ട്ടിയില്‍നിന്ന് രാജി വയ്ക്കുന്നതിനായ അദ്ദേഹം രാവിലെ ട്വീറ്റു ചെയ്തു. ഇതിനായി ടിഎംസി അദ്ധ്യക്ഷ മമതാ ബാനര്‍ജി അനുവാദം നല്‍കിയതായാണ് അറിയുന്നത്.

മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വത്തോട് ഇടഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വിദേശകാര്യം , ധനവകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകള്‍ അദ്ദേഹം കയ്യാളിയിരുന്നു.

21-Jun-2022