ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്രഭരണത്തിന്റെ കളങ്കങ്ങൾ ജനങ്ങൾ കഴുകിക്കളയുകതന്നെ ചെയ്യും; എ വിജയരാഘവൻ

അധികാരം ജനങ്ങളെ ഭിന്നിപ്പിക്കാൻ മാത്രമായി നടപ്പാക്കുന്ന കേന്ദ്രസർക്കാർ ഇപ്പോൾ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടിലേക്ക്‌ മാറിയതായി സിപിഎം പിബി അംഗം എ വിജയരാഘവൻ. വികസിത മുതലാളിത്ത രാജ്യങ്ങളുടെ മുന്നിൽ കടക്കാനുള്ള ഇന്ത്യയുടെ കരുത്തിനെയാണ്‌ കേന്ദ്രസർക്കാർ അഗ്നിപഥിന്റെ പേരിൽ വഞ്ചിച്ചിരിക്കുന്നത്‌. രാജ്യത്തെ യുവജനശേഷിയെ ജനനന്മയ്‌ക്ക്‌ ഉപകരിക്കും വിധം വളർത്തിക്കൊണ്ടുവരാനോ അവർക്ക്‌ തൊഴിൽ നൽകാനോ ബിജെപി സർക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യസുരക്ഷയില്ലാത്ത, ലോകത്തെതന്നെ ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അഗ്നിപഥിന്റെപേരിൽ പരിശീലനവും മറ്റും നൽകി സേനയിൽ കേവലം നാലുവർഷത്തേക്ക്‌ മാത്രം യുവാക്കളെ നിയമിച്ച്‌ പെൻഷൻപോലും നൽകാതെ തെരുവിൽ തള്ളുകയാണ്‌. ഇന്ത്യൻ പട്ടാളത്തെ ആകെ അപമാനിക്കുന്നതിന്‌ തുല്യമാണിത്‌. ബിജെപി സർക്കാരിന്റെ ഗൂഢനീക്കത്തോടെയുള്ള ഈ പദ്ധതി നടപ്പാക്കുന്നതോടെ, സൈന്യത്തിന്റെ ആത്മവീര്യം തകരുകയും രാജ്യത്ത്‌ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന യുവജനരോഷം കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ്‌. ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്രഭരണത്തിന്റെ കളങ്കങ്ങൾ ജനങ്ങൾ കഴുകിക്കളയുകതന്നെ ചെയ്യും. കരിനിയമങ്ങൾ കൊണ്ടുവന്ന്‌ കർഷകരെ ദുരിതത്തിലേക്ക്‌ ഇറക്കിവിട്ട കേന്ദ്രസർക്കാരിനെതിരെയുള്ള സമരം വിജയം കണ്ടതുപോലെതന്നെ യുവജനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ഈ സമരത്തിനു മുന്നിൽ കേന്ദ്രസർക്കാരിന്‌ മുട്ടുമടക്കേണ്ടി വരുമെന്നും വിജയരാഘവൻ ഓർമ്മപ്പെടുത്തി.

24-Jun-2022