സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ 1047 കോടിയുടെ അക്കാദമിക് പദ്ധതികൾക്ക് അംഗീകാരം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് 1047 കോടി രൂപ അനുവദിച്ച നടപടിക്ക് ഗവേണിംഗ് കൗൺസിലിന്റെ അംഗീകാരം. 2022 -23 അക്കാദമിക വർഷത്തെ സമഗ്ര ശിക്ഷ കേരളയുടെ പ്രവർത്തനങ്ങൾക്കായാണ് പണം ചെലവഴിക്കുക. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ആദിവാസി ഗോത്ര മേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനമായി.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയിൽ ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാവശ്യമായ അധിക പഠന പിന്തുണാ സംവിധാനങ്ങൾ സൗജന്യമായി നൽകും. തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്‍റെ മകൻ എട്ടാം ക്ലാസുകാരനായ അബിൻ അർഷാദിന് 18 വയസ്സ് പൂർത്തിയാകുന്നത് വരെയുള്ള പഠനാവശ്യങ്ങൾക്ക് ധനസഹായം നൽകും. ഇതിനായി സമഗ്ര ശിക്ഷ കേരളയെ യോഗം ചുമതലപ്പെടുത്തി.

സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയ്ക്ക് 516.11 കോടി രൂപയും സെക്കണ്ടറി വിഭാഗത്തിൽ 222.66 കോടി രൂപയും, ടീച്ചർ എഡ്യൂക്കേഷന് 19.56 കോടി രൂപയുമാണ് അനുവദിക്കുക. ഇതിനൊപ്പം 2022-23 അക്കാദമിക വർഷം 5 മേഖലകളിലായി ‘സ്റ്റാർസ്’ പദ്ധതിയിൽ ഉൾപ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്കും യോഗം അംഗീകാരം നൽകി.

08-Jul-2022