കേരളാ സർക്കാരിന്റെ ഇന്റര്‍നെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നൽകി.കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിറക്കി.
കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവന സൗകര്യങ്ങള്‍ നല്‍കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസന്‍സും ഇന്റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
കെ-ഫോണ്‍ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസന്‍സ് ഒരു സര്‍വീസ് മേഖലാപരിധിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനാനുമതിയാണ്. ഇതുപ്രകാരം കേരള സര്‍വീസ് മേഖലാ പരിധിക്കകത്ത് ഇന്റര്‍നെറ്റ് സേവനസൗകര്യങ്ങള്‍ നല്കാന്‍ കെ-ഫോണിന് ഇനി മുതല്‍ സാധിക്കും.
ഇതിന്റെ ആദ്യപടിയെന്നോണം കെ-ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് കഴിഞ്ഞയാഴ്ച കേന്ദ്രം അനുവദിച്ചിരുന്നു. പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോണ്‍. ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന വലിയ ഉറപ്പ് കൂടിയാണീ പദ്ധതി.