കോൺഗ്രസിൽനിന്ന്‌ നേതാക്കൾ ഇടതുപക്ഷത്തേക്ക്‌ പോകുന്നത്‌ സംസ്ഥാന ബിജെപിയുടെ പിടിപ്പുകേട്‌ ; സംസ്ഥാന പഠനശിബിരത്തിൽ വിമർശനം

കേരളത്തിൽ ബിജെപിയുടെ വളർച്ചയ്‌ക്ക്‌ പ്രധാന തടസം ഗ്രൂപ്പിസമാണെന്ന്‌ ബിജെപി സംസ്ഥാന പഠനശിബിരത്തിൽ വിമർശം. ചില നേതാക്കൾ സ്വന്തം താൽപ്പര്യമനുസരിച്ച്‌ പാർടിയിൽ സ്വാധീനമുറപ്പിക്കുന്നതിനാൽ അണികളെ ഒപ്പം നിർത്താനാകുന്നില്ലെന്നും അഹല്യ ക്യാമ്പസിൽ മൂന്ന്‌ ദിവസമായി നടക്കുന്ന ബിജെപി സംസ്ഥാന പഠന ശിബിരത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം ഉയർന്നു.

സംസ്ഥാനത്തെ ദളിതരെയും ക്രൈസ്‌തവരെയും ആദിവാസികളെയും ഒപ്പം നിർത്താനുള്ള നീക്കം വിജയിച്ചില്ല. ഗ്രൂപ്പിസവും അഴിമതിയും തളർത്തി. ആർത്തിമൂത്ത നേതാക്കൾ തലവേദനയാണ്‌. ഈ സാഹചര്യത്തിൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം പ്രതീക്ഷിക്കണ്ടെന്ന്‌ സംഘടനാറിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ഇവിടെ ബിജെപിയ്ക്ക് വോട്ട്‌ വിഹിതം കുറയുകയാണ്‌. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ തകരുമെങ്കിലും അതിനെ മുതലാക്കാൻ കേരളത്തിലെ നേതൃത്വത്തിന്‌ ത്രാണിയില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദളിത്‌ സ്ഥാനാർഥിയെ നിർത്തുന്നത്‌ നേട്ടമാണ്‌. ഇതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലെ ആദിവാസി, ദളിത്‌ കോളനികൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കണം. ഇവിടങ്ങളിൽ സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും എതിരായി പ്രചാരണം നടത്തണമെന്നും നിർദേശിച്ചു.

ഇപ്പോൾ തന്നെ കേരളത്തിൽ ബിജെപിക്ക്‌ 10 മുതൽ 15 ശതമാനം വരെ വോട്ടുണ്ട്‌. ഇതോടൊപ്പം ദളിതരുടെയും ക്രൈസ്‌തവരുടെയും പിന്തുണകൂടി ഉറപ്പിച്ചാലെ പ്രധാന പ്രതിപക്ഷമാകാനാകൂ. കോൺഗ്രസിൽനിന്ന്‌ നേതാക്കൾ ഇടതുപക്ഷത്തേക്ക്‌ പോകുന്നത്‌ സംസ്ഥാന ബിജെപിയുടെ പിടിപ്പുകേട്‌ കൊണ്ടാണ്‌. കേന്ദ്രമന്ത്രിമാർ എല്ലാ മാസവും എല്ലാ ജില്ലയും സന്ദർശിക്കും. ഇത്‌ പൂർണമായും സംസ്ഥാന സർക്കാരിനെതിരായ പ്രചാരണമായി മാറ്റണമെന്നും സംഘടനാ ക്ലാസിൽ ഏവർക്കും നിർദ്ദേശം നൽകി.

17-Jul-2022