എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതം: തോമസ് ഐസക്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ സകല അന്വേഷണ ഏജന്‍സികളെയും അവരുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും തോമസ് ഐസക് വിമര്‍ശിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഹാജരാകുമോ എന്ന കാര്യം നോട്ടീസ് ലഭിച്ചതിന് ശേഷം തീരുമാനിക്കാം. രാഷ്ട്രീയനീക്കമാണ്, തിരിച്ചും രാഷ്ട്രീയമാകാം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും കിഫ്ബിക്ക് എതിരായി ഇഡിയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും അടക്കം ഇറങ്ങിയതാണ്, എന്നിട്ട് എന്തുണ്ടായി? ഇപ്പോഴത്തെ ഈ കുത്തിപ്പൊക്കലിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളുമുണ്ടാകാമെന്നും തോമസ് ഐസക്പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവര്‍ക്ക് ഇഡി നോട്ടീസ് അയക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് കിഫ്ബി വൈസ് ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയച്ചതെന്നാണ് സൂചന.

സംസ്ഥാനത്ത് കിഫ്ബി വലിയ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. സ്‌കൂളുകളെല്ലാം നവീകരിച്ചു, ആശുപത്രികള്‍ വികസിച്ചു. റോഡുകള്‍ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധിക്കും പരിഹാരമാകും. കെ ഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവുമെന്നും ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാന്‍ കിഫ്ബി പണം നല്‍കുന്നുവെന്നും തോമസ് ഐസക് വിശദീകരിച്ചു.

18-Jul-2022