കെ കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി

കെ കെ രമയ്‌ക്കെതിരായ വിവാദ പരാമര്‍ശം നിയമസഭയില്‍ പിന്‍വലിച്ച് എം എം മണി എം എല്‍ എ. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിധിയെന്ന പരാമര്‍ശം കമ്മ്യൂണിസ്റ്റുകാരനായ താന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും എം എം മണി സഭയില്‍ പറഞ്ഞു.


എം എം മണിയുടെ പ്രസംഗത്തില്‍ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വാക്കുകള്‍ ഉണ്ടായിരുന്നതായി സ്പീക്കര്‍ റൂളിംഗ് നല്‍കി. രമയ്ക്കെതിരായ മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമെന്നും സ്പീക്കർ രാജേഷ് സഭയില്‍ പറഞ്ഞു. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി പറഞ്ഞു.

പ്രത്യക്ഷത്തിൽ അൺപാർലമെന്ററിയല്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുൻപ് സ്വാഭാവികമായി ഉപയോഗിച്ചവയ്ക്ക് ഇന്ന് അതേ അർത്ഥമായിരിക്കില്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നവർക്ക് പരിഗണന അനിവാര്യമാണ്.

ഇത് ജനപ്രതിനിധികൾക്ക് പലർക്കും മനസിലായിട്ടില്ല. അടിച്ചേല്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താൻ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനം ആയ ആശയം അല്ലെന്നും സ്പീക്കർ പറയുകയുകയുണ്ടായി.

20-Jul-2022