ബഫര്‍ സോണില്‍ സര്‍ക്കാര്‍ നയം നേരത്തെ വ്യക്തമാക്കിയതാണ്: മന്ത്രി എകെ ശശീന്ദ്രൻ
അഡ്മിൻ
ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതില്‍ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിഷയത്തില്‍ 2019ലെ തീരുമാനത്തില്‍ ഭേദഗതി വരുത്തും. 2020ലെ മന്ത്രിതല തീരുമാനം നിലനില്‍ക്കും. ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പ്രതികരിച്ചു.
‘നയം നേരത്തെ വ്യക്തമാക്കിയിട്ടും സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് ചിലര്‍ കര്‍ഷകര്‍ക്കിടയില്‍ അങ്കലാപ്പുണ്ടാക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. 2019ലെ കാബിനറ്റ് തീരുമാനത്തിന് സാധുത നിലനില്‍ക്കുന്നുണ്ടെങ്കില്‍ സുപ്രിംകോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് തടസമാകുമോ എന്നായിരുന്നു ഉയര്‍ന്നുവന്ന സംശയം. അത് പരിഹരിക്കുമെന്നും ഞാന്‍ നേരത്തെ പറഞ്ഞിരുന്നു’. വനംമന്ത്രി പറഞ്ഞു.
സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫര്‍ സോണില്‍ സുപ്രിം കോടതയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി.