കേരളത്തിൽ ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ പ്രവർത്തിക്കുന്നു: സീതാറാം യെച്ചൂരി
അഡ്മിൻ
കേരളത്തിൽ ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന നിലയുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ദേശീയ തലത്തിൽ ഉയർത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
നിലവിലെ രാഷ്ടീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സമര പരിപാടികൾ നടത്തും. ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പാർട്ടി പിന്തുണക്കും. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണക്കും എന്ന് പ്രഖ്യാപിച്ച ശേഷമാണ് ടിഎംസി പിന്മാറിയത്. ഇതെന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് വിശദീകരിക്കണം. ടിഎംസിയുടെ മുതിർന്ന മന്ത്രിയെ അറസ്റ്റ് ചെയ്ത സാഹചര്യം നമ്മുടെ മുന്നിലുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
അതേസമയം ദേശീയ തലത്തിൽ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമര പരിപാടികൾ നടത്താൻ സിപിഎം സിസി യോഗത്തിൽ തീരുമാനം. സമരപരിപാടികളെ കുറിച്ച് നാളെ വിശദീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ പറഞ്ഞു. നാളെ മുതൽ ഓഗസ്റ്റ് പതിനഞ്ച് വരെ സിപിഎം സ്വാതന്ത്രദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും.
എൽഡിഎഫ് സർക്കാരിനെതിരെ കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒന്നിച്ചു നീങ്ങുകയാണെന്നും രണ്ട് ദിവസമായി ചേർന്ന സിസി യോഗം വിലയിരുത്തി. പ്രചാരണങ്ങൾക്കെതിരെ ദേശീയ തലത്തിൽ പ്രതിഷേധമുയർത്തി പ്രതിരോധിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം . കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ദേശീയ തലത്തിൽ ഇതിനെതിരെ പ്രതിരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.