മുനീറിന്‍റെ പ്രസ്താവന അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണം: എസ്എഫ്ഐ

സംസ്ഥാനത്തെ സ്‌കൂളുകളിലെ ലിംഗസമത്വ വിഷയത്തിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീർ നടത്തിയ പ്രസ്താവനയ്ക്കെതിരെ എസ് എഫ് ഐ. മുനീറിന്‍റെ പ്രസ്താവന മുസ്ലിം ലീഗിന്‍റെയും എംഎസ്എഫിന്‍റെയും പുരുഷാധിപത്യ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് സംഘടന പറഞ്ഞു.

കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന എം എസ് എഫ് സംസ്ഥാനതല പരിപാടിയിൽവെച്ച് ലിംഗസമത്വ ആശയങ്ങൾക്കെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും ഡോ. എം കെ മുനീർ നടത്തിയ പ്രസംഗം അപഹാസ്യമാണെന്ന് എസ്എഫ്ഐ വിമർശിച്ചു. പെൺകുട്ടികൾ എന്നും രണ്ടാംതരക്കാരായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്.

ഡോ എം.കെ മുനീറിന്‍റെ പുരോഗമന വിരുദ്ധമായ ഈ പ്രസ്താവനയെ നിറകൈയ്യടികളോടെയാണ് വേദിയിലും സദസ്സിലുമിരിക്കുന്ന എം എസ് എഫ് പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുസ്ലിം ലീഗിന്‍റെ പുരുഷാധിപത്യ മനോഭാവത്തിൽ നിന്ന് ഒരടി പോലും മുന്നോട്ട് പോകാൻ എം എസ് എഫിന് സാധിച്ചിട്ടില്ല എന്ന് ഇതിലൂടെ മനസ്സിലാക്കാം.

ഇത്തരം പുരുഷാധിപത്യ ആക്രോശങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് കേരളത്തിലെ ക്യാമ്പസുകളിൽ ആൺ - പെൺ - ട്രാൻസ് ജെൻഡർ വ്യത്യാസങ്ങളില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവണമെന്നും, അത്തരം പ്രവർത്തനങ്ങളുടെ കൂടെ കേരളത്തിലെ ക്യാമ്പസുകൾ അണിനിരക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റകെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ ആവശ്യപ്പെട്ടു.

01-Aug-2022