അൻവർ സാദത്ത് എംഎൽഎ തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചതായി പരാതി
അഡ്മിൻ
കോൺഗ്രസ് നേതാവും ആലുവ എംഎൽഎയുമായ അൻവർ സാദത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് വിവരാവകാശ രേഖ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അൻവർ സാദത്ത് വരണാധികാരിക്ക് സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത മനപ്പൂർവം തെറ്റായി നൽകിയെന്നും ഇതിനായി വ്യാജരേഖ നിർമ്മിച്ചുവെന്നുമാണ് കണ്ടെത്തൽ.
സാമൂഹിക പ്രവർത്തകൻ ഖാലിദ് മുണ്ടപ്പള്ളിക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, വിദ്യാഭ്യാസ യോഗ്യതയിൽ അൻവർ സാദത്ത് കൃത്രിമം കാട്ടിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലാണ്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ മുതിർന്ന നേതാക്കൾ ഇനിയും തയ്യാറായിട്ടില്ല.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ അൻവർ സാദത്തിന്റെ വിദ്യാഭ്യാസ യോഗ്യത ഒൻപതാം ക്ലാസ് ആണെന്നും പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും തോറ്റുപോയെന്നുമാണ് വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസാകാത്ത അൻവർ സാദത്ത് തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി എന്നാണ് നൽകിയിരിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത എന്ന കോളത്തിൽ സെക്കന്ററി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ്, എസ്എൻഡിപി സ്കൂൾ ആലുവ എന്നാണ് നൽകിയിരിക്കുന്നത്.
1990-91 അധ്യയന വർഷം അൻവർ സാദത്ത് ഒൻപതാം ക്ലാസിൽ പഠിച്ചിട്ടുണ്ട്. എന്നാൽ 1991-92 കാലഘട്ടത്തിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഹാജരായിട്ടില്ല. പരീക്ഷാ കമ്മീഷ്ണറുടെ കാര്യാലയത്തിൽ നിന്നു ലഭിച്ച മറുപടിയിലും ഇക്കാര്യം വ്യക്തമാണെന്ന് ജനയുഗം റിപ്പോർട്ട് ചെയ്തു. ആ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അൻവർ സാദത്ത് പരീക്ഷയ്ക്ക് ഹാജരായിട്ടില്ല.
1992-93 കാലഘട്ടത്തിൽ 70 കുട്ടികൾ പരീക്ഷ എഴുതിയെങ്കിലും ഒ എ അൻവർ സാദത്ത് എന്ന കുട്ടി പരീക്ഷ എഴുതിയിട്ടില്ല. എന്നാൽ ഇതേ കാലയളവിൽ പ്രൈവറ്റായി അൻവർ സാദത്ത് പരീക്ഷ എഴുതിയെങ്കിലും ജയിക്കാനായില്ലെന്ന് പരീക്ഷ കമ്മീഷ്ണറേറ്റിൽ നിന്നും ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. 2011ൽ അൻവർ സാദത്ത് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചതു മുതൽ വിദ്യാഭ്യാസ യോഗത്യതയിൽ കൃത്രിമം കാട്ടിയിട്ടുണ്ട്. 2016, 2021 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്നത് തുടർന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.